കേരളത്തിൽ സമൂഹ അടുക്കളകൾ വ്യാപകമാവട്ടെ,സ്ത്രീകൾക്ക് വിശ്രമിക്കാനുള്ള അവസരം ലഭിക്കട്ടെ
സ്ത്രീകളുടെ കുത്തകയായിരുന്ന അടുക്കള എന്റേതുകൂടിയാണന്നു ഒരുപാട് പുരുഷന്മാർ പറയാൻ ധൈര്യം കാട്ടിയിരിക്കുന്നു .നമ്മുടെ സ്ത്രീകൾ പുലർച്ചെ ഉണർന്ന് രാത്രി വൈകി ഉറങ്ങുംവരെ നിർത്താതെ യന്ത്രംകണക്കെ അടുക്കളയിൽ പണിയെടുക്കുന്നു . അവർക്ക് എന്തെങ്കിലും പണിയുണ്ടോ എന്ന ചോദിക്കുന്നവരും കുറവല്ല . കേരളത്തിലും
സമൂഹ അടുക്കളകൾ വ്യാപകമാവണം .തായ്ലന്ഡ് സന്ദര്ശിച്ചപ്പോൾ ഒരു കാര്യം എനിക്ക് മനസിലായി , അവിടെ വീടുകളിൽ അടുക്കളയില്ല . സ്ത്രീകളെ അടുക്കളയിൽ തളച്ചിടാൻ കഴിയില്ല അവർ മാറ്റ് എല്ലാ കാര്യങ്ങളിലും മുൻ പന്തിയിലാണ് .വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ മേഖലകളിൽ കേരളത്തിലെ സ്ത്രീകൾക്കിടയിലുണ്ടായ മുന്നേറ്റം അവരുടെ ലിംഗ-സാമൂഹിക പദവി ഉയർത്തുന്നതരത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്ന വിലയിരുത്തലുകളുണ്ടാവുന്നുണ്ട്. ഉയർന്ന വിദ്യാഭ്യാസമോ ജോലിയോ രാഷ്ട്രീയ-ഭരണ നേതൃത്വമോ ഒന്നുംതന്നെ രണ്ടാംതരം പദവിയിൽനിന്ന് മലയാളിസ്ത്രീകൾക്ക് മോചനം നൽകുന്നില്ല. ജൻഡർ വേർതിരിവും വിടവും ഇല്ലാതാക്കാനുള്ള പലതരത്തിലുള്ള പദ്ധതികളും പ്രചാരണങ്ങളും സർക്കാരും മാധ്യമങ്ങളും സമൂഹമൊന്നാകെയും ഉയർത്തിക്കൊണ്ടുവരുന്നത് ഈ സാഹചര്യത്തിലാണ്. കേരളത്തിൽ സമീപകാലത്തായി സ്ത്രീപക്ഷചിന്താഗതികളും ചർച്ചകളും സജീവമായി ഉയർന്നുവരുന്നു എന്നത് പ്രതീക്ഷപകരുന്ന കാര്യമാണ്.
ബഹുഭൂരിഭാഗം വീടുകളിലും പാചകവും ശുചീകരണവും കുട്ടികളെ വളർത്തലുമുൾപ്പെടെയുള്ള ജോലികൾ സ്ത്രീകളുടെമാത്രം ചുമതലയാണ്. ഇന്ന് നല്ലൊരു ശതമാനം സ്ത്രീകളും ഏതെങ്കിലും തൊഴിൽചെയ്ത് വരുമാനം കണ്ടെത്തുന്നവരാണ്. എന്നാൽ, കുടുംബത്തിന്റെ വരുമാനദായകർ എന്നനിലയിൽ പുരുഷനുള്ള അംഗീകാരമോ പരിഗണനകളോ സ്ത്രീകൾക്ക് കിട്ടുന്നില്ല. തൊഴിലിടത്തിൽനിന്ന് മടങ്ങിയെത്തി വീടിനുള്ളിലും അവർക്ക് വിശ്രമമില്ലാതെ പണിചെയ്യേണ്ടിവരുന്നു. വലിയ കായികാധ്വാനമുള്ള തൊഴിലെടുക്കുന്ന സ്ത്രീകൾക്കുപോലും വീട് വിശ്രമിക്കാനുള്ള ഇടമല്ല. പുലർച്ചെ ഉണർന്ന് രാത്രിവൈകി ഉറങ്ങുംവരെ നിർത്താതെ യന്ത്രംകണക്കേ പണിയെടുക്കുന്നു
തൊഴിലിടത്തിലും വീട്ടിലുമായുള്ള ഇരട്ടജോലിഭാരം സ്ത്രീകളുടെ ആരോഗ്യകരമായ ജീവിതത്തെ ബാധിച്ചുതുടങ്ങിയിട്ടുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് സമൂഹ അടുക്കള, സ്മാർട്ട് കിച്ചൻ തുടങ്ങിയ ആശയങ്ങൾ ഉയർന്നുവരുന്നത്. മലപ്പുറം പൊന്നാനിയിൽ ഒരുകൂട്ടം കുടുംബങ്ങൾചേർന്ന് നടത്തുന്ന സമൂഹഅടുക്കളയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പല കുടുംബങ്ങൾക്കുള്ള ഭക്ഷണം ഒരു അടുക്കളയിൽ പാകംചെയ്ത് ചെലവ് പങ്കുവെക്കുന്ന പൊന്നാനി മാതൃക ബാലുശ്ശേരിയിലും നടപ്പാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം അടുക്കളകൾ തുടങ്ങുന്നതിനുള്ള ആലോചനകൾ നടന്നുവരുന്നു. സ്ത്രീകളുടെ അധ്വാനഭാരം കുറയ്ക്കുന്നതിനൊപ്പം തൊഴിലിലും രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലുമെല്ലാം അവരുടെ സമയം ക്രിയാത്മകമായി ചെലവഴിക്കാൻ കഴിയുമെന്നതും ഇതിന്റെ നേട്ടമാണ്. കേരളമാകെ വ്യാപിപ്പിക്കേണ്ട മാതൃകയാണിതെന്നാണ് മുൻധനമന്ത്രി തോമസ് ഐസക് മാതൃഭൂമിയിലെ അദ്ദേഹത്തിന്റെ പംക്തിയിൽ അഭിപ്രായപ്പെട്ടത്.
അടുക്കളയിൽനിന്ന് മോചനം, അടുക്കളയെന്ന വരുമാനമാർഗം എന്ന മുദ്രാവാക്യമാണ് പൊന്നാനി മോഡൽ മുന്നോട്ടുവെക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായുള്ള ജനകീയ ഹോട്ടലുകളും ഈ രീതിയിൽ വിപുലീകരിക്കാവുന്നതാണ്. രണ്ടാം പിണറായി സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സ്മാർട്ട് കിച്ചൻ പദ്ധതിയുടെ കരടുരേഖയും തയ്യാറായിട്ടുണ്ട്. വീട്ടുജോലികളിൽ പങ്കാളിത്തവും തുല്യതയും ഉറപ്പാക്കുക, ഗാർഹികാധ്വാനം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങൾക്ക് ഗൃഹോപകരണങ്ങൾ വാങ്ങാൻ പലിശരഹിത വായ്പ, പുരുഷൻമാർക്കും കുട്ടികൾക്കും പാചകപരിശീലന, ബോധവത്കരണ പരിപാടികൾ, പാചകം എളുപ്പമാക്കുന്ന ഉത്പന്നങ്ങൾ കുടുംബശ്രീവഴി ലഭ്യമാക്കൽ, ആദിവാസി ഊരുകളിൽ സമൂഹ അടുക്കള തുടങ്ങിയവയാണ് കരടുപദ്ധതിയിലെ നിർദേശങ്ങൾ.
അതേസമയം, സമൂഹ അടുക്കളകൾ സ്ത്രീകളുടെ അധ്വാനഭാരം കുറയ്ക്കുന്നുണ്ടെങ്കിലും വീട്ടുജോലികൾ സ്ത്രീയുടെമാത്രം ചുമതലയാണെന്ന കാഴ്ചപ്പാടിന്റെ തിരുത്താവുന്നില്ല. ജൻഡർ അവബോധമുള്ള, സ്ത്രീ-പുരുഷ തുല്യതയിൽ വിശ്വസിക്കുന്ന, വീട്ടുജോലിയടക്കമുള്ള
ഉത്തരവാദിത്വങ്ങൾ പങ്കുവെക്കുന്നതിൽ അഭിമാനം കണ്ടെത്തുന്ന തലമുറയെ വളർത്തിക്കൊണ്ടുവരികയെന്നതാണ്
കാലമാവശ്യപ്പെടുന്നത്. പലതലമുറ കൈമാറിവന്ന ബോധ്യങ്ങൾ മാറ്റിയെടുക്കാൻ സമയമാവശ്യമുണ്ട് എന്നുള്ളതുകൊണ്ടുതന്നെ സമൂഹ അടുക്കള, സ്മാർട്ട് കിച്ചൻ തുടങ്ങിയ താത്കാലിക പരിഹാരമാർഗങ്ങൾ പ്രോത്സാഹിപ്പിച്ചേ മതിയാവൂ. കേരളത്തിൽ സമൂഹ അടുക്കളകൾ വ്യാപമാകട്ടെ . സ്ത്രീകൾക്ക് വിശ്രമിക്കാനുള്ള
അവസരം ഉണ്ടാകട്ടെ
പ്രൊഫ്. ജോൺ കുരാക്കാർ

